
ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി. സ്ട്രോങ്ങ് റൂം തുറക്കാൻ പോകുന്ന വിവരം ഫാത്തിമ അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല. ഫാത്തിമ പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന് ലീഗിൽ വിമർശനം ഉയർന്നു. ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അടക്കം ഫാത്തിമ തഹലിയെ ശകാരിച്ചു. തിരഞ്ഞടുപ്പ് വേളയിലും ഗൗരവമായ പല കാര്യങ്ങളും UDF നെ അറിയിച്ചില്ലെന്നും വിമർശനം.
ജെഡിറ്റിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ റിസർവ് റൂം തുറന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നതെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, രാവിലെ എട്ട് മണിക്ക് തന്നെ റിസർവ് റൂം തുറക്കുന്ന വിവരം വരണാധികാരി തന്നെ അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹിലിയ പിന്നീട് വ്യക്തമാക്കിയതോടെ യുഡിഎഫ് നടത്തിയ പ്രതിഷേധം അപ്രസക്തമായി.
വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടിങ് മെഷീനുകൾക്ക് കാവലായി യുഡിഎഫ് ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരെയോ ജില്ലാ യുഡിഎഫ് നേതൃത്വത്തെയോ വിവരം അറിയിക്കാതെ ഫാത്തിമ തഹിലിയ നേരിട്ട് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധം നയിക്കുമ്പോഴും തനിക്ക് അറിയിപ്പ് ലഭിച്ച കാര്യം തഹിലിയ അവരോട് പങ്കുവെച്ചില്ല എന്നത് അതൃപ്തി വർധിപ്പിച്ചു.
സംഭവം വിവാദമായതോടെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായകമായ കാര്യങ്ങളിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഫാത്തിമ തഹിലിയക്ക് നിർദേശം നൽകി. വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ അതീവ ജാഗ്രത വേണ്ട കാര്യങ്ങളിൽ പാർട്ടി നേതൃത്വവുമായും യുഡിഎഫ് ജില്ലാ ഘടകവുമായും കൂടിയാലോചിച്ചു മാത്രമേ മുന്നോട്ട് പോകാവൂ എന്ന് ലീഗ് വ്യക്തമാക്കി.

