
തെറ്റായ നയങ്ങള്‍ പാര്‍ട്ടി തിരുത്തണമെന്നും അല്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും തളിപ്പറമ്പിന്റെ നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദന്. തെറ്റായ നയങ്ങള്‍ തിരുത്തിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദന് മാഷ് എന്നതല്ല, പാര്‍ട്ടിയുടെ നയമാണ് തിരുത്തേണ്ടത്. പാര്‍ട്ടിയും നേതൃത്വവും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് – അദ്ദേഹം പറഞ്ഞു.
വിജയിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉയര്‍ത്തിപ്പിടിച്ച ആശയത്തിന് പാര്‍ട്ടി അണികളില്‍ നിന്നും ജനങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ എല്ലാ തോല്‍വിയുടെയും ഉത്തരവാദിത്തം വഹിക്കേണ്ട ആളാണല്ലോ എം വി ഗോവിന്ദനെന്ന് പറഞ്ഞ അദ്ദേഹം തളിപ്പറമ്പില്‍ കുറച്ച് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നതും ചൂണ്ടിക്കാട്ടി. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണ്. ഈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടി ഘടകമാകെ പറഞ്ഞിട്ടുണ്ട്. ജനങ്ങളും പറഞ്ഞിട്ടുണ്ട്. ഇത് കാണാന്‍ നേതൃത്വത്തിന് കഴിയണമായിരുന്നു. ചര്‍ച്ച ചെയ്ത് അംഗീകാരം നേടാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥിയാണെങ്കില്‍ മാറ്റം വരുത്തേണ്ടേ. അതല്ലെ ജനാധിപത്യം. ഇതൊരു പാര്‍ട്ടി സ്ഥാനാര്‍ഥിയോ പാര്‍ട്ടി തീരുമാനമോ അല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ എടുത്തുകളഞ്ഞാല്‍ ആ പാര്‍ട്ടി പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ല. അത് ഫാസിസ്റ്റ് രൂപം കൊള്ളും. ചില ആളുകള്‍ തീരുമാനിക്കും. അത് അടിച്ചേല്‍പ്പിക്കും. അതാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് പോയത്. എതിരഭിപ്രായങ്ങളൊന്നും ശ്രദ്ധയില്‍ പെടുത്തിയില്ല. ആ സെക്രട്ടറിയേറ്റ് യോഗത്തിലോ ജില്ലാ കമ്മിറ്റി യോഗത്തിലോ പിണറായി വിജയന് പങ്കെടുത്തിരുന്നെങ്കില്‍ സ്ഥാനാര്‍ഥി മാറുമായിരുന്നു എന്ന് കരുതുന്നയാളാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.

