
വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖല തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിച്ചു. യുവജനങ്ങളുടെ ഭാവിയെ തകർത്തത് കേന്ദ്രസർക്കാരെന്നും രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ഉൾപ്പെടെയുള്ള മൂന്ന് ആവശ്യങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു.
കേന്ദ്രസർക്കാർ കുറ്റക്കാർക്ക് സംരക്ഷണം നൽകിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം വ്യക്തമാണ്. ധർമേന്ദ്ര പ്രധാൻ വിദ്യാർത്ഥികളോട് മാപ്പ് പറയണം. അവർക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് പാർലമെന്റിൽ സംസാരിക്കാൻ ധൈര്യമില്ലെന്നും വിമർശനം. സമൂഹമാധ്യമ പോസ്റ്റിലൂടെ വിദ്യാർത്ഥികളെ കുറിച്ച് ആശങ്ക തെളിയിക്കാനാണ് മോദി ശ്രമിച്ചത്. പക്ഷെ പ്രധാനമന്ത്രി കടുത്ത സമ്മർദ്ദത്തിൽ എന്ന് പോസ്റ്റ് വ്യക്തമാക്കുന്നതായി ജയറാം രമേശ് പറഞ്ഞു.മോദി പൂർണ്ണമായും തകർന്നു. വോട്ട് മോഷണം,സീറ്റ് മോഷണം, സംഭാവന കൊള്ള,ചോദ്യ പേപ്പർ ചോർച്ച. ഈ പട്ടിക തുടരുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും. കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന്, പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് പങ്കുവച്ച് സിജെപി ആവശ്യപ്പെട്ടു.

