
ട്രെയിൻ ടിക്കറ്റ് നിരക്ക് വീണ്ടും വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. തുടർച്ചയായി രണ്ടാം തവണയാണ് ഈ വർഷം ടിക്കറ്റ് നിരക്ക് റെയിൽവേ വർദ്ധിപ്പിക്കുന്നത്. ഇത് സാധാരണക്കാരായ യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബർ 26 മുതൽ കൂടിയ ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ വരും. 215 കിലോമീറ്ററിന് മുകളിലുള്ള ഓർഡിനറി ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് കൂട്ടിയിട്ടുണ്ട്.മെയിൽ, എക്സ്പ്രസ്, നോൺ എസി, എസി ടിക്കറ്റുകളുടെ നിരക്കിലും വർദ്ധനവുണ്ട്. റെയിൽവേയിൽ നിയമന നിരോധനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്ത അവസ്ഥയും തുടരുന്ന സാഹചര്യത്തിൽ അതിനൊന്നും പരിഹാരം കാണാതെ അടിക്കടി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ് റെയിൽവേ ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അടിയന്തിരമായി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

