
ഗുരുവായൂർ: ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പൊലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. മഞ്ജുളാൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്ന് ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിയുകയായിരുന്നു. ഇടത്തോട്ട് തിരിയാൻ ഹരീഷ് നിർദ്ദേശം നൽകിയെങ്കിലും ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഹരീഷ് പുറകെ എത്തി കൈകൊണ്ട് ബസ്സിൽ അടിച്ചു. ബസിൻ്റെ ഇടതു ഭാഗത്തുള്ള ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിൻ്റെ കൈക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ബസ്സിൽ നിന്ന് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശികളും ബസ് ജീവനക്കാരും ഹരീഷിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

