
മുംബൈ: വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമാകാതിരിക്കാൻ സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവ് പിടിയിലായി. മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന നിയമം നിലവിലുണ്ട്. നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ കെരൂരിൽ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർപഞ്ചായി മത്സരിക്കാനായിരുന്നു ഇയാളുടെ ശ്രമം.
പാണ്ഡുരംഗിന് ഒരു മകനും രണ്ട് ഇരട്ട പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ മൂന്ന് കുട്ടികൾ ഉള്ളതിനാൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാണ്ഡുരംഗ്, കെരൂർ ഗ്രാമത്തിലെ സിറ്റിങ് സർപഞ്ചായ ഗണേഷുമായി ചേർന്ന് മകളെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.
ആദ്യം കുട്ടിയെ ദത്ത് നൽകാൻ ഇവർ ആലോചിച്ചെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് മാറ്റാൻ കഴിയില്ലെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ അവൾ തിരികെ വരുമെന്ന് ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന്, ഇരട്ടക്കുട്ടികളിൽ മൂത്തവളായ പ്രാചിയെ (6) പാണ്ഡുരംഗ് ബൈക്കിൽ തെലങ്കാനയിലെ നിസാമാബാദിലുള്ള കനാലിന് സമീപം എത്തിച്ചു. അവിടെ വെച്ച് കുട്ടിയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

