
തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്ത്രീക്ഷേമത്തോടുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി കലൈഞ്ജർ സ്ത്രീകളുടെ അവകാശ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ സ്ത്രീകൾക്ക് 5,000 രൂപ വീതം വിതരണം ചെയ്യുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുകയായ 3,000 രൂപയും ‘വേനൽക്കാല പ്രത്യേക ബോണസ്’ ആയി 2,000 രൂപയും ഉൾപ്പെടെയാണ് ഈ തുകയെന്ന് എക്സിലെ കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് കീഴിലുള്ള 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം ഇതിനകം ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തമിഴ്നാട്ടിലെ സ്ത്രീകൾക്ക് താൻ നൽകിയ വാഗ്ദാനമാണിതെന്നും ആര് തടസ്സങ്ങൾ സൃഷ്ടിച്ചാലും അതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്രാവിഡ മോഡൽ സർക്കാരിന്റെ മുഖമുദ്രയാണ് ഈ പദ്ധതിയെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി വിതരണം വൈകിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പറഞ്ഞു. ഡിഎംകെയ്ക്ക് തുടർ ഭരണം ലഭിച്ചാൽ പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണയ്ക്കാൻ സ്ത്രീകളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ഈ വർഷം അവസാനം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ക്ഷേമപദ്ധതികൾ പ്രചാരണത്തിന്റെ പ്രധാന ഭാഗമാക്കാനാണ് സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നത്.

