
തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പരാക്രമം. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിലെ പ്രതികൾക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് സംഘത്തെയാണ് വഴിമധ്യേ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ഒൻപത് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രദേശത്തെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങവെയാണ് സംഭവം. ഇതിനിടെ ആൾട്ടോ കാറിലെത്തിയ ഡിവൈഎഫ്ഐ സംഘം പൊലീസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് വഴിക്ക് കുറുകെ വണ്ടിയിട്ട് തടഞ്ഞു. കാറിൽ നിന്നിറങ്ങിയ സംഘം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, പൊലീസ് പ്രവർത്തകരുടെ വീടുകളിൽ കയറി അതിക്രമം കാട്ടിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ നഗരൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധത്തിലാണ്. എന്നാൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ വെല്ലുവിളിച്ചതിനും പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

