
ആണവായുധം എന്ന ആരോപണം ഉന്നയിച്ച് യുഎസ് – ഇസ്രയേൽ സൈന്യം ഇറാനുമായി യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ലോകമെങ്ങുമുള്ള വിമാന ഗതാതഗങ്ങൾ താറുമാറി. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളും വിദ്യാർത്ഥികളും ഇതോടെ പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറലായി.
ഭക്ഷണത്തിനും വെള്ളത്തിനുമുള്ള പണം പോലുമില്ല
മിഡിൽ ഈസ്റ്റിലെ യുദ്ധം ആഗോള വിമാന യാത്രയെ തടസ്സപ്പെടുത്തിയതോടെ സാധാരണ യാത്രക്കാരെ അപ്രതീക്ഷിതമായി പല ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇറാൻ യുഎസിന് സൈനീകാസ്ഥാനമുള്ള ഗൾഫ് രാജ്യങ്ങളെ കൂടി തങ്ങളുടെ അക്രമണ പരിധിയിൽ ഉൾപ്പെടുത്തി. ഇത് വ്യോമാതിർത്തി നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളും വിമാനങ്ങൾ റദ്ദാക്കാനും വഴിതിരിച്ചുവിടാനും ഇടയാക്കി. ഇതോടെ ലോകമെമ്പാടുമുള്ള യാത്രക്കാർ അതാത് ഇടങ്ങളിൽ കുടുങ്ങിക്കിടക്കുയാണ്. മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയർ മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ എത്തിഹാദ് എയർവേയ്സ് തന്നെ മോസ്കോയിൽ ഉപേക്ഷിച്ചെന്ന് ആരോപിച്ചു. ‘ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി’ എന്ന് പറയുന്ന സുനിൽ ഗുപ്തയുടെ വീഡിയോ എക്സിൽ വൈറലായി. “ഞാൻ മോസ്കോ വിമാനത്താവളത്തിൽ പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണ്. ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മേക്ക് മൈ ട്രിപ്പിൽ നിന്നോ എത്തിഹാദ് എയർവേസിൽ നിന്നോ ആരും എന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ല. റഷ്യ വിസയോ മാസ്റ്റർകാർഡോ സ്വീകരിക്കുന്നില്ല.” തന്റെ കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

