
മുംബൈ: ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവിൽ അമ്പതിലേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത 67 കാരനായ ജ്യോതിഷി മഹാരാഷ്ട്രയിലെ നാസിക്കിൽ പിടിയിലായി. അശോക് ഖരാട്ട് എന്നയാളെയാണ് അതീവ നാടകീയമായ നീക്കങ്ങളിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്ന് 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും തോക്കുകളും പോലീസ് പിടിച്ചെടുത്തു.
പീഡന രീതിയും പരാതിയും
വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനെന്ന വ്യാജേന സ്ത്രീകളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയും ഹിപ്നോട്ടിസം വഴിയും ബോധം കെടുത്തിയായിരുന്നു ക്രൂരത. ഭർത്താവിന്റെ മരണം പ്രവചിച്ചും ദുർമന്ത്രവാദം നടത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ ഭയപ്പെടുത്തിയിരുന്നു.
35 വയസ്സുള്ള ഒരു യുവതി നൽകിയ പരാതിയാണ് ഞെട്ടിപ്പിക്കുന്ന ഈ പീഡനവിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പ്രതി തന്റെ ഓഫീസിൽ ഒളിക്യാമറകൾ സ്ഥാപിച്ച് പീഡന ദൃശ്യങ്ങൾ പകർത്താറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

