
കൊല്ലത്ത് ഏപ്രിൽ 7ന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ വാഹനമിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും കൊല്ലം സ്ഥാനാർത്ഥിയുമായ ബിന്ദു കൃഷ്ണ. അപകടമുണ്ടാക്കിയ വാഹനം തന്റെ മകന്റെ പേരിൽ ഉള്ളതാണെന്നത് സത്യമാണെന്നും എന്നാൽ അപകടസമയത്ത് മകൻ കാറിൽ ഉണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. മകൻ ആ സമയത്ത് ആശ്രമം മൈതാനത്തായിരുന്നു. കാർ ഓടിച്ചിരുന്നത് സുഹൃത്തുക്കളാണ്. അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ പേരിൽ തന്നെ ടാർഗറ്റ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സായിയിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇത് ഏറെ വേദനാജനകമായ വാർത്തയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
അപകടത്തിൽപ്പെട്ട കുട്ടികളുടെ ചികിത്സാ ചിലവ് പൂർണ്ണമായും യുഡിഎഫ് ഏറ്റെടുക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് വരെ ആവശ്യമായ എല്ലാ വിദഗ്ദ്ധ ചികിത്സയും പാർട്ടി ഉറപ്പാക്കും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് മികച്ച പരിചരണമാണ് നൽകിവരുന്നത്.

