
ഗാസ സമാധാനത്തിനുള്ള ട്രംപിന്റെ പദ്ധതി നിരസിച്ച ഇസ്രയേല്‍ നടപടിയില്‍ അപലപിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍. സമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തെ അട്ടിമറിക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഗാസ സമാധാനപദ്ധതി ഇസ്രയേല്‍ തടസപ്പെടുത്തുന്നു എന്നാണ് വിമര്‍ശനം. യുഎന്‍ പ്രമേയം അടിസ്ഥാനമാക്കിയാണ് സമാധാന പദ്ധതി തയ്യാറാക്കിയത്.യുഎഇയ്ക്ക് പുറമേ തുര്‍ക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, പാകിസ്താന്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവിയെ അടക്കം നിരാകരിച്ചതിനെ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചത്.
ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നതിനായുള്ള പതിനഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പദ്ധതിയാണ് ഇസ്രയേല്‍ തള്ളിയത്. ഹമാസിനെ പൂര്‍ണമായും നിരായുധരാക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. കഴിഞ്ഞമാസം ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും പൂര്‍ണമായും നിരായുധീകരിക്കാനുള്ള കരാറിലെത്തിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും ഇസ്രയേലിനെ ആശ്രയിച്ചിരിക്കുമെന്നും എല്ലാ തരത്തിലുള്ള ആക്രമണങ്ങളും ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും ഗാസയില്‍ നിന്നും സൈന്യത്തെ മുഴുവനായും പിന്‍വലിക്കണമെന്നുമാണ് ഹമാസ് പ്രതികരിച്ചത്.ഇസ്രയേല്‍ ട്രംപിന്റെ പദ്ധതി നിരസിച്ചതായി കാബിനറ്റിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഹമാസിനെ നിരായുധരാക്കാതെ സൈന്യത്തെ പിന്‍വലിക്കില്ല. അതുവരെയും തങ്ങളുടെ സേനയ്ക്കും പൗരന്മാര്ക്കും നേരെയുള്ള ആക്രമണത്തെ ചെറുക്കുമെന്നാണ് നെതന്യാഹു അറിയിച്ചത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ട്രംപ് സമാധാന കരാര്‍ പ്രഖ്യാപിച്ചത്.

