
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ 70 ഡിവിഷനുകളിലേക്കുള്ള ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലയിലുള്ളവരെ ഉൾപ്പെടുത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോർപ്പറേഷനിൽ അതിവേഗം ഭാവനാ പൂർണ്ണമായ വികസനം നടപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

76 ഡിവിഷനുകളിൽ 70 എണ്ണത്തിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബാക്കി ആറെണ്ണം പിന്നീട് പറയും. സിപിഐഎം 59, സിപിഐ 8, കെസി(എം) 3, ജെഡിഎസ് 2, എൻസിപി 2, കോൺഗ്രസ് (എസ്), ഐഎൻഎൽ എന്നിവക്ക് ഒന്നു വീതം എന്നിങ്ങനെയാണ് സീറ്റ് വിഹിതം. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര,
പെരുമാനൂർ, പനമ്പിള്ളി നഗർ തുടങ്ങിയവയാണ് പ്രഖ്യാപിക്കാൻ ബാക്കിയുള്ള ഡിവിഷനുകൾ.നിലവിൽ കൗൺസിലർമാരായ 9 പേർ വീണ്ടും മത്സരിക്കുന്നുണ്ട്. 40 വയസ്സിൽ താഴെയുള്ള 7 പേർ മത്സരരംഗത്തുണ്ട്. ആകെ 43 വനിതാ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്ഥാനാർഥികളാണ്. കഴിഞ്ഞ 5 വർഷക്കാലത്തെ ഇടത് ഭരണത്തിൽ ഒരു അഴിമതി പോലും ഉന്നയിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് എസ് സതീഷ് പറഞ്ഞു. കൃത്യമായ വികസന രേഖ തയ്യാറാക്കി ഇതിനകം വീടുകളിൽ എത്തിച്ചിട്ടുണ്ട്. മാലിന്യ പ്രശ്നം പരിഹരിക്കാനും എൽഡിഎഫ് ഭരണ സമിതിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ എൽ ഡി എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

