
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യത്താൽ കോൺഗ്രസിലുള്ള തമ്മിലടി തുടരുകയാണ്. ഇന്നലെ തൃശൂർ ഡിസിസിയിൽ പണം വാങ്ങി സ്ഥാനാർഥി നിർണയം നടത്തിയെന്ന ആരോപണവുമായി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് കഴിഞ്ഞ ദിവസം രാത്രി ഡിസിസിയിൽ പ്രതിഷേധവുമായി എത്തിയത്. മണ്ഡലം കമ്മിറ്റിയും കോർ കമ്മിറ്റിയും അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക അട്ടിമറിച്ച് പണം വാങ്ങി മറ്റു ചിലരെ സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നതാണ് പ്രതിഷേധവുമായി എത്തിയവരുടെ ആരോപണം.സ്ഥാനാർഥി നിർണയത്തിലെ കള്ളകളി ചൂണ്ടിക്കാണിച്ച് പ്രതിഷേധവുമായി ഡിസിസി ഓഫീസിൽ എത്തിയ പ്രവർത്തകർ പ്രസിഡന്റ് ജോസഫ് ടാജറ്റുമായി സംസാരിച്ചുതോടെ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.ഇരുപതോളം പ്രവർത്തകരാണ് പണം വാങ്ങി സ്ഥാനാർഥി നിർണയം നടത്തിയെന്ന് ആരോപിച്ചി തൃശൂർ ഡിസിസിയിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. വീണ്ടും കോർ കമ്മിറ്റി ചേർന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്ന് ധാരണയായതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായത്.

