
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് അസ്വാരസ്യങ്ങളെ തുടർന്ന് തിരുവനന്തപുരം കോൺഗ്രസ് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവെച്ചിരിക്കുന്നു. താൻ അശക്തനാണെന്നും ശക്തൻ നേതൃത്വത്തെ അറിയിച്ചു.പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ ശക്തൻ ഡിസിസി അധ്യക്ഷനാകുന്നത്. എൽഡിഎഫ് ഭരണം തുടരുമെന്ന രാഷ്ട്രീയ വസ്തുത തുറന്നു പറഞ്ഞതിന് പിന്നാലെയാണ് പാലോട് രവിയിൽ നിന്ന് കെപിസിസി നേതൃത്വം രാജി എഴുതി വാങ്ങിയത്. പിന്നാലെയാണ് ശക്തനെ ഡിസിസി അധ്യക്ഷനാക്കിയത്.

കെപിസിസി നേതൃത്വത്തിന് എൻ ശക്തൻ തന്റെ രാജിക്കത്ത് കൈമാറി. അനുനയ ചർച്ചയ്ക്ക് കെപിസിസി തയാറെടുക്കുകയാണ്. ശക്തനുമായി ചർച്ച നടത്താനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം.തദ്ദേശ തെരഞ്ഞെടുപ്പിലെ തർക്കമാണ് രാജിയിലേക്ക് നയിച്ച കാരണം. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കവും ഒരു വിഭാഗം നേതാക്കൾ എതിരാകുന്നതിലെ നിരാശയുമാണ് ശക്തനെ രാജിവെയ്ക്കുന്നതിലേക്ക് നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ശക്തൻ ഇതുകൂടി കണക്കാക്കിയാണ് രാജി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി സ്ഥാനാർത്ഥിത്വം നഷ്ടമാകാൻ കാരണമാകും എന്നും ശക്തൻ കരുതുന്നു ഇതെല്ലാമാണ് രാജിയിലേക്ക് നയിച്ചത്.

