
ഐപിഎല്ലിന്റെ 19-ാം സീസൺ മാർച്ച് 26-ന് ആരംഭിച്ച് മെയ് 31-ന് സമാപിക്കും. മെഗാ ലേലത്തിന് മുന്നോടിയായി അബുദാബിയിൽ നടന്ന ഫ്രാഞ്ചൈസികളും ഐപിഎൽ അധികൃതരും തമ്മിലുള്ള യോഗത്തിലാണ് മത്സര തീയതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ ഇത്തവണ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടൂർണമെന്റ് ആരംഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനു സർക്കാർ നിബന്ധനകളോടുകൂടി അനുമതി നൽകിയിട്ടുണ്ടെങ്കിലും, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പരമ്പരാഗതമായി നിലവിലെ ചാമ്പ്യൻമാരുടെ നഗരത്തിലാണ് ഉദ്ഘാടന മത്സരം നടക്കാറുള്ളത്.

മുന്പ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐപിഎൽ മത്സരങ്ങൾ നടത്തുന്നതിൽ സർക്കാർ അനുകൂല നിലപാടിലാണ് എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂണിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ആശങ്കകൾക്ക് ഇടയാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഇതേ കാരണത്താൽ ഈ വർഷം നടന്ന വനിതാ ലോകകപ്പ് മത്സരങ്ങളും നേരത്തെ ബെംഗളൂരുവിൽ നിന്ന് മാറ്റിയിരുന്നു.ഇതിനിടെ, ലേല രജിസ്റ്ററിൽ അഭിമന്യു ഈശ്വരനെ ഉൾപ്പെടുത്തിയതായി ബിസിസിഐ സ്ഥിരീകരിച്ചു. വൈകിയെത്തിയ 19 പേരെ കൂടി ചേർത്തതോടെ ലേലത്തിൽ ഉൾപ്പെട്ട ആകെ കളിക്കാരുടെ എണ്ണം 369 ആയി. ടീമുകൾക്ക് പരമാവധി 77 കളിക്കാരെ മാത്രമേ ലേലത്തിൽ സ്വന്തമാക്കാനാവൂ.വിദേശ താരങ്ങളുടെ ലഭ്യതയെക്കുറിച്ചും ബിസിസിഐ വ്യക്തത വരുത്തി. ബംഗ്ലാദേശ് താരങ്ങൾക്ക് ഏപ്രിൽ മാസത്തിൽ ചില മത്സരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. അതുപോലെ, ജോഷ് ഇംഗ്ലിസ്, ആഷ്ടൺ ആഗർ, വില്യം സതർലൻഡ്, ആദം മിൽൻ, റൈലി റൂസോവ് എന്നിവർക്കും സീസണിൽ ഭാഗികമായി മാത്രമേ പങ്കെടുക്കാനാകൂ എന്നും ബിസിസിഐ വ്യക്തമാക്കി.

