
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക, കട്ടിളപ്പാളി സ്വർണം മോഷ്ടിക്കുന്നതിന് രണ്ട് വർഷം മുമ്പ് ശബരിമലയിൽ പണി തുടങ്ങി. ഇതിന്റെ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പണിക്കായി ശബരിമലയിൽ കയറ്റിയത് 2019ൽ അല്ലെന്നും 2017ലാണെന്നും തെളിയിക്കുന്നതാണ് രേഖകൾ.2017 ൽ മണികൾ മാറ്റി സ്ഥാപിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുമതി നൽകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവും റിപ്പോർട്ടറിന് ലഭിച്ചു. ശബരിമലയിൽ പുരാതനമായ രണ്ട് കൂറ്റൻ മണികളും നാല് കമ്പവിളക്കുകളും സ്പോൺസർ ചെയ്യാൻ അഭിഭാഷക കമ്മീഷണർ അഡ്വ എ എസ് പി കുറുപ്പ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചതിന്റെ തെളിവുകളും റിപ്പോർട്ടറിന് ലഭിച്ചു. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു.
അതേസമയം ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ വിജിലൻസ് വൻ ക്രമക്കേട് കണ്ടെത്തി. 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. നെയ്യ് പാക്ക് ചെയ്യുന്ന പ്ലാന്റിൽ സ്റ്റോക്ക് രജിസ്റ്ററും ലഡ്ജറുമില്ല. ദേവസ്വത്തിന്റെ നാല് കൗണ്ടറുകളിലൂടെയാണ് നെയ്യ് വിൽ നടക്കാറുള്ളത്. എന്നാൽ വിൽപനക്കായി ഏത് ദേവസ്വം കൗണ്ടറിലേക്കാണ് നെയ്യ് കൈമാറിയത് എന്നതിനുപോലും രേഖകളില്ല. കൂടുതൽ കണ്ടെത്തലുകൾക്കായി സംസ്ഥാന ഓഡിറ്റ് വിഭാഗം വിശദമായ ഓഡിറ്റിങ് നപടികൾ തുടങ്ങിയിട്ടുണ്ട്. അത് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാകുക. 3.43 കോടി രൂപയാണ് വരുമാനമായി കഴിഞ്ഞ മണ്ഡലകാലത്ത് വരേണ്ടിയിരുന്നത്. പക്ഷെ അതിൽ 3.17 കോടി രൂപ മാത്രമാണ് ലഭിച്ചത്. മൂന്ന് ഉദ്യോഗസ്ഥരെയും മൂപ്പത് ജീവനക്കാരെയും ഇതിനോടകം വിജിലൻസ് പ്രതിചേർത്തിട്ടുണ്ട്.

