
ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നതോടെ വീണ്ടും സതീശൻ സംസാരിക്കരുതെന്ന് താക്കീത് ചെയ്തു. ഇതിനുപിന്നാലെ സ്റ്റേജിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാനും വിഡി സതീശൻ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് വീണ്ടും പ്രസംഗം തുടര്‍ന്നത്. പുതുയുഗ യാത്രയിലെ വേദിയിലെ തിക്കും തിരക്കും കുറ്റ്യാടിയിലടക്കം വിവാദമായിരുന്നു. ഇതിനിടെയാണ് അടിമാലിയിലെ സംഭവം.
ഈ സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ക്രൂരമായി പെരുമാറുകയാണെന്നും ഇടുക്കിയിലെ ഭൂമി പ്രശ്നം കേസ് നടത്തി സർക്കാർ കുളമാക്കിയെന്നും യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഉപാധി രഹിത പട്ടയം നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. രണ്ടു വകുപ്പ് രണ്ടു രീതിയിൽ കോടതിയിൽ പറയുന്ന സ്ഥിതി ആണ് കേരളത്തിൽ. വന്യ ജീവി ആക്രമണം തടയാൻ
പരമ്പരാഗതവും ആധുനികവുമായ രീതി സംയോജിപ്പിക്കും. എന്തുപറഞ്ഞാലും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സ്വീകരിക്കുക. ചിലർ പറയും കൈയ്യിൽ വോട്ട് ബാങ്ക് ഉണ്ടെന്ന്. വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വച്ചാ മതി, വർഗീയത പറയാൻ വരണ്ട എന്ന് അവരോട് തിരിച്ച് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിന് രക്തസാക്ഷികൾ ഉണ്ടാകുന്നത് ബമ്പർ അടിക്കുന്ന പോലെയാണ്. അപ്പോൾ തുടങ്ങും പിരിക്കാനെന്നും വിഡി സതീശൻ പറഞ്ഞു.

