
2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ സമുദ്രമാർഗത്തിലൂടെ ഇന്ത്യയെ ആക്രമിക്കുമെന്ന് പാകിസ്ഥൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ ഭീഷണിപ്പെടുത്തി. 2025 ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരിപുറത്തുവിട്ട വീഡിയോയിലാണ് ഈ മുന്നറിയിപ്പുള്ളത്. വീഡിയോ സിഎൻഎൻ ന്യൂസ് 18ന് ലഭിച്ചു.
2025ൽ പാകിസ്ഥാൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചുവെന്നും 2026-ൽ സമുദ്രം അടക്കിവാഴുമെന്നും കസൂരി വീഡിയോയിൽ അവകാശപ്പെടുന്നു. 26/11 മുംബൈ ആക്രമണത്തിന് സമാനമായ മറ്റൊരു നീക്കത്തിനുള്ള മുൻകൂർ മുന്നറിയിപ്പാണിതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. 2025 മേയിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’എന്ന തിരിച്ചടിയിൽ മുരിദ്കെ, ബഹാവൽപൂർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നു. ഇതിലുള്ള പ്രകോപനമാണ് പുതിയ ഭീഷണിക്ക് പിന്നിലെന്നാണ് കരുതുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ നേരിട്ടുള്ള ഭീഷണി മുഴക്കിയ കസൂരി, അയോധ്യയുൾപ്പെടെയുള്ള ഇന്ത്യയിലെ ആരാധനാലയങ്ങളെ ലക്ഷ്യം വെക്കുമെന്നും സൂചിപ്പിച്ചു. ഇന്ത്യ “ജല ഭീകരവാദം” നടത്തുന്നുവെന്നും ഇയാൾ ആരോപിക്കുന്നു. പാകിസ്ഥാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തുറന്നു പറഞ്ഞതിലൂടെ, ഭീകരവാദികൾക്ക് പാക് ഔദ്യോഗിക സംവിധാനങ്ങളുടെയും ഐ എസ് ഐയുടെയും പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദങ്ങൾ ഒരിക്കൽ കൂടി ശരിവെക്കപ്പെട്ടിരിക്കുകയാണ്.
ഭീകരസംഘടനയുടെ ഈ പരസ്യമായ ഭീഷണിയെത്തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

