
ആനക്കാംപൊയിൽ – കള്ളാടി മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറ തുരക്കൽ മാർച്ച് ആദ്യവാരം ആരംഭിക്കും. മുഖ്യമന്ത്രി സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കും. സ്റ്റേജ് റ്റു ക്ലിയറൻസ് ലഭ്യമായതോടെ കേന്ദ്രത്തിൻ്റെ അന്തിമ അംഗീകാരം ലഭിച്ചതായും വലിയ നേട്ടമാണെന്നും തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് പറഞ്ഞു.
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് ടു ക്ലിയറൻസ് ലഭിച്ചത് വലിയ നേട്ടമായാണ് കേരളം കാണുന്നത്. തുരങ്കപാത നിർമ്മാണത്തിൻ്റെ ഫൈനൽ ക്ലിയറൻസ് നേടിയതോടെ നിർമ്മാണം എത്രയും പെട്ടന്ന് പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം മുന്നോട്ട് വെച്ച മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചതുകൊണ്ടാണ് സ്റ്റേജ് റ്റു ക്ലിയറൻസ് ലഭിച്ചതെന്നും ധൈര്യസമേതം പദ്ധതിയുമായി മുൻപോട്ട് പോവാമെന്നും ലിൻ്റേJ ജോസഫ് എം എൽ എ പറഞ്ഞു.
ഒരേ സമയത്തു തന്നെ ഇരു ഭാഗത്ത് നിന്നും തുരന്ന് പോകുന്നതാണ് നിർമ്മാണ രീതി. കിഫ്ബി യിൽ ഉൾപ്പെടുത്തി 2134 കോടി ചിലവിട്ടാണ് പദ്ധതി പൂർത്തികരിക്കുന്നത്. ആനക്കംപൊയിലിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിൽ എത്താം എന്നതാണ് തുരങ്കപാതയെ സ്വപ്നപാതയാക്കുന്നത്.

