
വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വയോധികയുടെ കാലില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഗുരുതര പരിക്കേല്‍ക്കുകയും കാല്‍മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തത് ബസ് ജീവനക്കാര്‍ വരുത്തിയ ഗുരുതര വീഴ്ചയെത്തുടര്‍ന്നെന്ന് കുടുംബം. വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവിനാണ് വ്യാഴാഴ്ച വൈകീട്ട് ചിപ്പിലിത്തോട് വച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ബസില്‍ നിന്ന് ഇറങ്ങും മുൻപ് തന്നെ ഡ്രൈവര്‍ ബസ് എടുത്തതാണ് അപകടകാരണമെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, ബസ് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ ജാനു കാല്‍തെറ്റി വീണതാകാമെന്നാണ് ഡ്രൈവറുടെ വാദം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വോട്ടെടുപ്പ് ദിനം വൈകിട്ട് അഞ്ച് മണിയോടെ അടിവാരത്തിനടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. വയനാട് വൈത്തിരി സ്വദേശിയായ ജാനു ഏറെക്കാലമായി ചിപ്പിലിത്തോട്ടെ മകളോടൊപ്പമാണ് താമസം. വൈത്തിരിയില്‍ പോയി വോട്ട് ചെയ്ത് മടങ്ങിയത് ഇരിട്ടി നിലമ്പൂരിൽ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിലാണ്.
ചിപ്പിലിത്തോട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തേണ്ട ബസ് സ്റ്റോപ്പില്‍ നിന്ന് മാറി കാല്‍കുത്താനിടയില്ലാത്ത വിധം ഡ്രൈയ്നേജിനോട് ചേര്‍ന്നാണ് നിര്‍ത്തിയതെന്ന് യാത്രക്കാര്‍ പറയുന്നു. ബസിന്റെ മുന്‍ വാതിലിലൂടെ ജാനു ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിന്റെ പിന്‍ചക്രം ജാനുവിന്റെ കാലില്‍ കയറിയിറങ്ങി. അരയ്ക്കു താഴേക്ക് പൂര്‍ണമായി തകര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് കാല് ശസ്ത്രക്രിയയിലൂടെ ഇടതുകാല് നീക്കം ചെയ്തു. ഡ്രൈവറുടെ കണ്ടക്ടറുടെയും അശ്രദ്ധയാണ് അപകട കാരണമെന്ന് യാത്രക്കാരനായ സാലിഹ് പറഞ്ഞു

