
വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. വെള്ളിയാഴ്ച രാത്രി 10:25 ഓടെയാണ് സംഭവം നടന്നത്. അപകടത്തെത്തുടർന്ന് പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. പതിവായി നടക്കുന്ന രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അപകടത്തെത്തുടർന്ന് പൂണെ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോയാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്. എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളുടെ സർവീസുകളെയും അപകടം ബാധിച്ചു.
റൺവേയിലെ തടസ്സം നീക്കി വിമാനത്താവളം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യോമസേനയും കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളും അറിയിച്ചു. സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ വർഷത്തെ രണ്ടാമത്തെ അപകടമാണിത്. മാർച്ച് 5-ന്, അസമിലെ കാർബി ആങ്ലോങ് ജില്ലയിൽ സുഖോയ് വിമാനം തകർന്നു വീണ്, അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.

