
വര്ഗീയതയ്ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെന്ന് പിണറായി വിജയൻ. മതത്തെയും വർഗീയതയെയും വേർതിരിച്ചു കാണാൻ കഴിയണമെന്നും വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
മതബോധം അല്ല മതത്തെ കുറിച്ചുള്ള കപടബോധമാണ് വർഗീയത ഉത്പാദിപ്പിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഹിന്ദുമതവും ഹിന്ദുത്വയും വ്യത്യസ്തമാണ്. ചാതുർവർണ്യ വ്യവസ്ഥ പ്രകീർത്തികപെടുകയല്ല തിരസ്കരിക്കപ്പെടുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു, രാഷ്ട്രീയ വർഗീയ ഇസ്ലാമികതയെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കപട വ്യാഖ്യാനം നൽകി രക്ഷപ്പെടാനും, ആളെ കൂട്ടാനും ശ്രമം ഉണ്ടാകുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. കെ കെ രാഗേഷ് ന്യൂനപക്ഷ വർഗീയതക്കെതിരെ പറഞ്ഞ കാര്യങ്ങൾ ചില മത വിഭാഗത്തിനെതിരെയാണെന്ന് പ്രചരിപ്പിച്ചെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി വിശ്വസിക്കളെ തെറ്റിദ്ധരിപ്പിച്ച് മത ഭീകരവാദിക്കൾ സ്വന്തം പക്കൽ ചേർക്കുന്നു.മതബോധം അല്ല മതത്തെ കുറിച്ചുള്ള ബോധമാണ് വർഗീയത ഉത്പാദിപ്പിക്കുന്നത്. ആ കപട ബോധത്തിന്റെ ചുഴിയിൽപ്പെട്ടാൽ രക്ഷപ്പെടൽ വിഷമകരവും അസാധ്യമാണ്. മത രാഷ്ട്രീയ സ്വത്വബോധമാണ് വർഗീയതയെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
കാവുകളെയും ക്ഷേത്രങ്ങളെയും പഠിച്ച് തയ്യാറാക്കിയ പുസ്തകമാണ് പി ജയരാജൻ്റേതെന്ന് പിണറായി വിജയൻ പറഞ്ഞു. ബ്രാഹ്മണ ദേവാലയങ്ങളും ബ്രാഹ്മണേതര ദേവാലയങ്ങളും കേരളത്തിലുണ്ട്. കേരളത്തെ ഹിന്ദുവൽക്കരിക്കുക എന്ന ദൗത്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു. തെരഞ്ഞെടുപ്പിൽ പോലും അത് ഏതൊക്കെ വിധത്തിൽ പ്രതിഫലിച്ചു എന്നത് ജയരാജൻ പുസ്തകത്തിൽ പറയുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ക്ഷേത്രത്തിലേക്ക് ജയരാജൻ പോയത് വിവാദമാക്കിയെന്നും ഇതിനോട് ചേർത്തുവച്ച് കാണേണ്ട കാര്യമാണതെന്നും പിണറായി വ്യക്തമാക്കി. ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും വർഗീയതക്കെതിരെ പോരാടിയ വ്യക്തിയാണ് പി ജയരാജനെന്നും പിണറായി വിജയൻ പുകഴ്ത്തി.
കണ്ണൂർ എകെജി ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പിണറായി വിജയനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ പുസ്തകം പരിചയപ്പെടുത്തി. ഡോ വിനിൽ പോൾ ചടങ്ങിൽ ആശംസയറിച്ച് സംസാരിച്ചു.

