
പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധന സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് എ എ റഹീം എംപി. ഇഡിക്കെതിരെ പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകി. കേടുപാടുണ്ടായ കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്. കാർ ഡ്രൈവർ ശ്യാമുമായി നേതാക്കൾ സംസാരിച്ചുവെന്നും എഎ റഹീം പറഞ്ഞു.
കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. തൊഴിലാളിയുടെ ഉപജീവനമാർഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ടെന്ന് എഎ റഹീം. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകൾ ഉണ്ടായത്. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നിൽ ഉള്ളതെന്ന് എഎ റഹീം പറഞ്ഞു.അതേ സമയം വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായി. അനിൽകുമാർ,കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേർ ഉണ്ടോയെന്നു ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.

