
തിരുവനന്തപുരം: മറുനാട്ടുകാർ കേരളത്തിലേക്ക് കുടിയേറുന്നതും കേരളത്തിനു പുറത്തേക്കുള്ള മലയാളിയുടെ കുടിയേറ്റവും എച്ച്ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നതായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണ്.

സംസ്ഥാനത്ത് മൂന്നു വർഷമായി ഏറ്റവും കൂടുതൽ ആളുകൾ പുതുതായി അണുബാധിതരാവുന്നത് എറണാകുളം ജില്ലയിലാണ്. 850 പേർ. തിരുവനന്തപുരത്ത് 555 പേരും തൃശ്ശൂരിൽ 518 പേരും അണുബാധിതരായിട്ടുണ്ട്.

അണുബാധയേൽക്കാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരെ നേരത്തേ പരിശോധനയ്ക്ക് വിധേയരാക്കി ചികിത്സനൽകുന്നതിനാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഇപ്പോൾ ഊന്നൽ നൽകുന്നതെന്ന് പ്രോജക്ട് ഡയറക്ടർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു.2030-ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന.

വൈറസിന്റെ തോത് നിയന്ത്രണവിധേയമാക്കുന്നതിലും ചികിത്സയ്ക്ക് വിധേയരാക്കുന്നതിലും സംസ്ഥാനം ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധപ്രവർത്തനത്തിൽ മുന്നോട്ട് എന്നതാണ് ഈ വർഷത്തെ എയ്ഡ്സ്ദിന സന്ദേശം.

ഇക്കൊല്ലം കണ്ടെത്തിയ എച്ച്ഐവി ബാധിതർ
എറണാകുളം 160
തിരുവനന്തപുരം 82
തൃശ്ശൂർ 78
കോഴിക്കോട് 78
പാലക്കാട് 83
കോട്ടയം 48
കണ്ണൂർ 48
കൊല്ലം 39
മലപ്പുറം 48
ആലപ്പുഴ 28
പത്തനംതിട്ട 50
ഇടുക്കി 37
കാസർകോട് 26
വയനാട് 13
