
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ അമ്പരിപ്പിച്ച് നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസ്. യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത പലരും കാണിക്കാറുണ്ട്. അപ്പോള്‍ സാധാരണ ട്രെയിനുകളേക്കാള്‍ മൂന്നില്‍ രണ്ട് സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതിന് ആവശ്യക്കാരുണ്ടാകുന്നതില്‍ അത്ഭുതമില്ല.യാത്ര തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും ബെംഗളൂരു- എറണാകുളം വന്ദേഭാരതില്‍ നൂറ് ശതമാനം ബുക്കിങുകള്‍ പൂര്‍ത്തിയായതായി റെയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാലയളവില്‍ 55,000ത്തിലധികം ആളുകളാണ് ഈ വന്ദേഭാരതില്‍ യാത്ര ചെയ്തതെന്നും റെയില്‍വേ പറയുന്നു.

കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ ഹൈസ്പീഡ് പ്രീമിയം ട്രെയിനാണ് ഈ വന്ദേഭാരത്.നവംബറില്‍ ബെംഗളൂരു- എറണാകുളം ഭാഗത്തേക്ക് മാത്രം 11,477 യാത്രക്കാരാണ് യാത്ര ചെയ്തത്. ശരാശരി ബുക്കി 127% ആണെന്നും റെയില്‍വേ വ്യക്തമാക്കി. ഡിസംബര്‍ 10 ആവുമ്പോഴേക്കും 16,129 യാത്രക്കാർ ബെംഗളൂരുവിലേക്ക് വന്ദേഭാരതില്‍ സഞ്ചരിച്ചതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേസ് ബെംഗളൂരു ഡിവിഷന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ 12,786 പേരായിരുന്നു എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്തത്. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു.

