
സാധാരണക്കാരന് അത്താണിയായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തത് ഘട്ടം ഘട്ടമായുള്ള ഗൂഢനീക്കത്തിലൂടെ.ആദ്യം തൊഴിലുറപ്പ് ഫണ്ടും പിന്നീട് തൊഴില്‍ ദിനങ്ങളും വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത്. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയാകും. കേന്ദ്രത്തിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്.2004 ല്‍ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ആരംഭിച്ചതാണ് തൊഴിലുറപ്പ് പദ്ധതി. ഇടതുപക്ഷമില്ലാത്ത രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. പദ്ധതി ഫണ്ട് വൻ തോതിൽ വെട്ടിക്കുറയ്ക്കാൻ ആരംഭിച്ചത് ഈ കാലത്താണ്.എന്നാല്‍ തുടര്‍ന്ന് അധികാരത്തിലേറിയ ബിജെപി സർക്കാര്‍ പദ്ധതി പൂർണമായി ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ആരംഭിച്ചു. ഫണ്ട് വെട്ടിക്കുറച്ചും കൂലിയില്‍ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചും പദ്ധതി ഇല്ലാതാക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും 10 കൊല്ലമായി ശ്രമിച്ചിരുന്നത്. അതിന്റെ അന്തിമഘട്ടമാണ് വിബി ജി റാം ജി ബിൽ.

രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് 100 ദിവസം തൊഴില്‍ നല്കിയ കുടുംബങ്ങളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. എന്നാല്‍ പുതിയ മാറ്റങ്ങള്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പദ്ധതിയുടെ ഫണ്ടിംഗ് പാറ്റേണിലെ മാറ്റമാണ് ഏറെ ദോഷകരമാകുക. 60:40 ആനുപാതത്തില്‍ ചെലവിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ ചുമലിൽ കെട്ടിയേൽപ്പിക്കുന്നതാണ് പുതിയ നിയമം. അതേസമയം, തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനത്തിന് ഒരു പങ്കാളിത്തവും ഉണ്ടാവുകയുമില്ല. ഇതോടൊപ്പം അധികം ആയി സൃഷ്ടിക്കുന്ന തൊഴില്‍ ദിനങ്ങളുടെ ബാധ്യതയും സംസ്ഥാനം ഏറ്റെടുക്കേണ്ടി വരും. ഇതോടെ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭമാണ് ഉയരുന്നത്.

