
തൊഴിലുറപ്പ് തൊഴിലാളികളോട് സംവദിക്കുന്ന, ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ.ശൈലജയുടെ പരാമർശം ട്രോളുകൾക്കിടയാക്കി.ഓണത്തിന് ഒരു പ്രത്യേക അലവൻസ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല. കേരളത്തിൽ എൽഡിഎഫ് ഉള്ളത് കൊണ്ടാണ് ഇത്’ എന്നും ശൈലജ പറഞ്ഞു.
കേരളത്തിലെ ഉത്സവത്തിന് മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് അലവൻസ് നൽകുക എന്ന് ചോദിച്ചുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾ. എന്നാൽ ട്രോളുകൾക്ക് മറുപടിയുമായി കെ കെ ശൈലജ രംഗത്തെത്തി. പത്തനംതിട്ടയിൽ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോൾ വന്ന വീഡിയോ ആണ്.
UPA സർക്കാർ കാലത്ത് ഇടത്പക്ഷം മുന്നിൽ വച്ച പരിപാടിയാണ് തൊഴിലുറപ്പ് പദ്ധതി. പൊതു മിനിമം പദ്ധതിയുടെ ഭാഗമാണ് ഇത്. കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കൾ അതിൽ ഇടത് പങ്ക് എടുത്തു പറയുന്നുണ്ട്. ഇവിടുത്തെ കോൺഗ്രസ് നേതാക്കളെപ്പോലെ അല്ല കേന്ദ്രത്തിലേ നേതാക്കളെന്നും കെ കെ ശൈലജ പറഞ്ഞു.
ഓണത്തിന് ബോണസ് കൊടുക്കുന്ന കാര്യം, അതിന്റെ അർഥം എന്താ? ഓണം മറ്റിടങ്ങളിൽ ഇല്ല എന്ന് അറിയാം, പക്ഷെ ഫെസ്റ്റിവൽ ഉണ്ടല്ലോ. അവിടെ ഫെസ്റ്റിവൽ അലവൻസ് കൊടുക്കുന്നുണ്ടോ. അത് കേരളത്തിൽ മാത്രെ ഒള്ളുവെന്നും കെ കെ ശൈലജ മറുപടി നൽകി.
ഗുണ്ടാ സംഘം പോലെ ആണ് സൈബർ പോരാളികൾ. അതിന്റെ ഗുണം ഇടത്പക്ഷത്തിനാണ്, ജനങ്ങൾ അതിലെ ഇടതുപക്ഷ പങ്കുകൾ ഓർത്തു. സൈബർ സംഘം വൃത്തികെട്ടഭാഷ ഉപയോഗിക്കുന്നതാണ് തെറ്റ്. എതിരാളികളെ മാത്രമല്ല, അതിജീവിതകളേയും, സ്വന്തം നേതാക്കളേയും അവഹേളിക്കാൻ മടിയില്ലെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി.
ഇടത്പക്ഷം വന്നില്ലെങ്കിൽ ആര് വികസനം മുന്നോട്ട് കൊണ്ടുപോകും. ഈ നാടിനെ മുന്നോട്ട് നയിക്കാൻ ആരുണ്ട്. വിമർശനങ്ങൾ ആകാം, ഉപയോഗിക്കുന്ന ഭാഷ മ്ലേച്ഛമാകരുതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

