
ആന്ധ്രാപ്രദേശിൽ വീട്ടിലെ ടിവിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചു. ഭാര്യയുടെ കുത്തേറ്റ് 27കാരനായ ഷെയ്ഖ് അഹമ്മദ് മരിച്ചു. എസി മെക്കാനിക്കായിരുന്ന അഹമ്മദ് ഭാര്യയോടൊപ്പം മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിൽ താമസിച്ചുവരികയായിരുന്നു. ടിവിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ ഭാര്യ കത്തിയുമായി ആക്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവം നടന്നയുടൻ അയൽവാസികൾ അഹമ്മദിനെ വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

