
അങ്കമാലിയിൽ വിദ്യാർഥിനി ജസ്ലിയ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ നിന്നാണ് പിടിയിലായത്. പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതി പിടിയിലായത്. പഠനത്തിനോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന ജസ്ലിയ, ജോലി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയിലാണ് കാറിടിക്കുന്നത്. പിന്നാലെ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്ലിയ നാലുപേർക്ക് പുതുജീവൻ ൽകിയാണ് മടങ്ങിയത്. പഠനത്തിനൊപ്പം സ്പോർട്സിലും മികവ് പുലർത്തിയിരുന്നു.കഴിഞ്ഞ ഫെബ്രുവരി 28-ന് ആണ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. പ്രിയപ്പെട്ടവളുടെ വേർപാടിനിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച് ജസ്ലിയയുടെ കുടുംബം മാതൃകയാവുകയായിരുന്നു.

