
മുൻ എം പിയും കോൺഗ്രസ് നേതാവുമായ ടി എൻ പ്രതാപനെതിരെ നഗരമധ്യത്തിൽ രൂക്ഷവിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൃശൂർ പ്രസ് ക്ലബ് പരിസരത്താണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും അദ്ദേഹത്തിന് മാപ്പില്ലെന്നും പോസ്റ്ററുകളിൽ ആരോപിക്കുന്നു.
തൃശൂരിലെ കോൺഗ്രസിനെ തകർക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമർശനമാണ് പോസ്റ്ററുകളിലുള്ളത്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോൽപ്പിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. ഇതിനുപുറമെ കെ മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളിൽ പറയുന്നു.
അതേസമയം, സീറ്റ് വിവാദത്തിൽ തിരുവനന്തപുരത്തെ കോൺഗ്രസിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു. സിഎംപിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുതെന്നതാണ് പോസ്റ്ററിലെ ആവശ്യം.

