
താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശി. പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് അല്ലാതായിരിക്കാൻ തനിക്ക് കഴിയില്ല. ഒരു യുഡിഎഫ് നേതാവുമായും താൻ ചർച്ച നടത്തിയിട്ടില്ല. പിന്തുണയുമായി യുഡിഎഫ് ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും പികെ ശശി മിസിസ് ആൻറ് മിസ്റ്റർ സവാരിഗിരിഗിരിയിൽ പറഞ്ഞു.
പിണറായിയുമായി ഉള്ളത് വ്യക്തിപരമായ വൈകാരിക ബന്ധമാണെന്ന് പികെ ശശി പറഞ്ഞു. അദ്ദേഹം എന്തുപറഞ്ഞാലും തള്ളി പറയില്ല. പാർട്ടിക്ക് അകത്ത് കാര്യങ്ങൾ ശ്രദ്ധിക്കാൻ പിണറായി വിജയന് കഴിയേണ്ടതായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം സംസ്ഥാനനേതൃത്വമാണെന്ന് പികെ ശശി കുറ്റപ്പെടുത്തി.
തത്തമ്മേ പൂച്ച പൂച്ച ശൈലിയാണ് നിലവിൽ സിപിഐഎമ്മിൽ ഉള്ളത്. പാർട്ടി കൂടുതൽ കൂടുതൽ അപകടത്തിലേക്കാണ് പോകുന്നത്. മണ്ടന്മാരായ ആളുകളെയാണ് പാർട്ടിക്ക് വേണ്ടതെന്ന് പികെ ശശി പറഞ്ഞു. ഉൾ പാർട്ടി പോരാട്ടത്തെ പാർട്ടി പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നെങ്കിൽ പാർട്ടിക്ക് ഉള്ളിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് പികെ ശശി വ്യക്തമാക്കി. പാർട്ടിക്ക് അകത്തുള്ളവരാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്ന് പികെ ശശി ആരോപിച്ചു.
ഒറ്റപ്പാലത്ത് ജനങ്ങൾ ഒപ്പമുണ്ടാകും. ശരിയുടെ പക്ഷത്താകും ജനങ്ങൾ ഉണ്ടാവുകയെന്ന് പികെ ശശി പറഞ്ഞു. പിന്തുണയുമായി യുഡിഎഫ് ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. തൃശ്ശൂരും, മലപ്പുറത്തും സിറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഒറ്റപ്പാലത്തും പാലക്കാടും ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് അപ്പുറവും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് ഉണ്ടാകും. അത് പാർട്ടി ആണോ എന്ന് എനിക്ക് പറയാൻ കഴിയില്ല.ഒരുപാട് ആളുകൾക്ക് ജീവിതം കൊടുത്തു അവരിൽ പലരും ചതിച്ചു. നിലവിൽ കേരളത്തിലുള്ളത് യുഡിഎഫിന് അനുകൂലമായ തരംഗം. സിപി ഐഎമ്മിന് വൻ മേധാവിത്വം ഉള്ള പഞ്ചായത്തുകളിൽ ഉൾപ്പെടെ തനിക്ക് മേൽക്കൈ ലഭിക്കുമെന്ന് പികെ ശശി കൂട്ടച്ചേർത്തു.

