
പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിനെന്ന് സോണിയ ഗാന്ധി. വനിതാ സംവരണത്തെ മണ്ഡല പുനർ നിർണയവുമായി ബന്ധിപ്പിക്കുന്നതിനെയും സോണിയ ഗാന്ധി വിമർശിച്ചു. ബിൽ പാർലമെന്റ് ചർച്ച ചെയ്യാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിവിധ മേഖലകളിലെ പ്രമുഖ വനിതകളുമായി സംവദിക്കും.
സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നിരസിച്ചുവെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കൃത്യമായി എംപിമാർക്ക് നിർദേശങ്ങളും അല്ലെങ്കിൽ ബില്ലുമായി ബന്ധപ്പെട്ട വ്യവസ്ഥകളും അറിയിച്ചിട്ടില്ല. ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം സർവ്വകക്ഷി യോഗം വിളിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
അടുത്ത സമ്മേളന കാലയളവിൽ ബില്ല് അവതരിപ്പിച്ചാൽ എന്താണ് പ്രശ്നമെന്ന് സോണിയ ഗാന്ധി ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് മുൻപ് സെൻസസ് നടത്തണം. ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നതിൽ രാഷ്ട്രീയ തുല്യത ഉറപ്പാക്കണം. കുടുംബാസൂത്രണത്തിൽ മാതൃകയായ സംസ്ഥാനങ്ങൾക്കും ചെറിയ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം കുറയാൻ പാടില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.

