
നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതനായ ഡോ റാമിനെ പുറത്താക്കാൻ തീരുമാനം. എസ്എഫ്ഐ നേതൃവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഡോ. റാമിനെ ഇന്ന് വൈകുന്നേരത്തോടെ പുറത്താക്കും, രണ്ട് പേർക്കെതിരെ അന്വേഷണവും ഉണ്ടായേക്കും, മാനേജ്മെൻ്റിൻ്റെ പ്രതിനിധികൾ നിതിൻ്റെ വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു’: പി എസ് സഞ്ജീവ് വ്യക്തമാക്കി.
നിതിന്റെ മരണത്തിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. കോളേജിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തങ്ങളഉടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ധർണ സമരം തുടരുമെന്ന് അറിയിച്ച വിദ്യാർഥികൾ വെളുത്ത കോട്ടൂരി മാറ്റിയാണ് പ്രതിഷേധിച്ചത്.
മാനേജ്മെന്റിന്റെ മുമ്പിൽ അഞ്ചിന ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. ഡോ. റാമിനെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക, നിതിൻ രാജിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം, കോളേജിൽ പിടിഎ രൂപീകരിക്കണം, കോളേജ് ക്യാമ്പസിൽ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം വേണം എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ മാനേജ്മെന്റിന് മുൻപാകെ അവതരിപ്പിച്ചത്. ഇവയിൽ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

