
പശ്ചിമബംഗാൾ നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച് ഏഴ് മണിക്കൂറുകൾ പിന്നിടുമ്പോൾ 62.18ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പശ്ചിം മേദിനിപൂർ 65.77 ശതമാനം പോളിങിൽ മുന്നിലാണ്. തൊട്ടുപിന്നിൽ ഝാർഗ്രാം 43.71 ശതമാനവും ബങ്കുര 43.22 ശതമാനവും പുർബ മേദിനിപൂർ 42.16 ശതമാനവുമാണ്. രാവിലെ 11 മണി വരെ സംസ്ഥാനത്ത് 41 ശതമാനത്തിലധികം പോളിങാണ് രേഖപ്പെടുത്തിയത്.
എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസും ആം ജനത ഉന്നായൻ പാർട്ടിയും തമ്മിൽ സംഘർമുണ്ടായി. പരസ്പരം കല്ലെറിഞ്ഞ് സംഘർഷ സാഹചര്യമുണ്ടാക്കിയതോടെ പൊലീസ് ലാത്തി ചാർജ് നടത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പ്രദേശത്ത് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ആക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.
പശ്ചിമബംഗാളിൽ ഇന്ന് 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയോടെ അവസാനിക്കും. ഇത്തവണ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷവും മത്സര രംഗത്തുണ്ട്. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോളിംഗ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. ആകെയുള്ള 44,378 ബൂത്തുകളിൽ 7384 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകൾ ആണ്. നിലവിൽ 150 ഓളം പേരെ നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്ന് കരുതൽ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ വോട്ടിംഗ് ആരംഭിച്ച് ഒരു മണിവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 56.81 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. നടൻ വിജയ് മത്സരിക്കുന്ന തിരിച്ചിറപ്പള്ളി ഈസ്റ്റിൽ 37.24 ശതമാനവും പേരംമ്പൂരിൽ 56.24 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ 56.59 ശതമാനം പോളിങും രേഖപ്പെടുത്തിയിട്ടുണ്ട്. എം.കെ. സ്റ്റാലിന്റെ മകൾ സെന്താമരൈ സ്റ്റാലിനും മരുമകൻ ശബരീശനും ചെന്നൈയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. കോയമ്പത്തൂരിലെ പോളിംഗ് സ്റ്റേഷനുസമീപം ഡിഎംകെ- ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

