
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ഒൻപതാം നമ്പർ പ്ലാറ്റ്ഫോമിൽ കവറിലാക്കി സൂക്ഷിച്ച 23 കിലോയിലധികം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. തിരൂർ എക്സൈസ് സർക്കിൾ വിഭാഗവും തിരൂർ ആർ.പി.എഫും (RPF) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. എസ്. പ്രഷോബ് അറിയിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, അഭിലാഷ്, ധനേഷ് എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, ബാബു, സജീവൻ, സന്ദീപ്, നന്ദകുമാർ എന്നിവരും അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊന്നാനിയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന യുവാവ് ‘ഓപ്പറേഷൻ തൂഫാനി’ൽ പിടിയിൽ
പൊന്നാനി: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തിവന്ന യുവാവിനെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ ഫാരിസ് (21) ആണ് പിടിയിലായത്. ഇവരിൽ നിന്ന് വില്പനയ്ക്കായി പൊതികളിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. മുൻപ് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പൊന്നാനി പോലീസിന്റെ പിടിയിലായിരുന്ന പ്രതി, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് മാഫിയയുടെ ഏജന്റായി മാറിയത്. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

