
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം. രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാൻ. അഞ്ച് ഇറാനിയൻ കപ്പലുകൾ അമേരിക്കൻ സേന ആക്രമിച്ചതിന് പിന്നാലെ ജോർദാനിലെ യുഎസ് സേനാത്താവളത്തിൽ തിരിച്ചടിച്ച് ഇറാൻ. 27 ഇറാനിയൻ എയർലൈനുകൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. അമേരിക്കൻ പിന്തുണയോടെ ബദൽ കപ്പൽ ചാലുകളിലൂടെ പോയ 10 കപ്പലുകൾക്ക് നേരെയും ആക്രമണം. സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിക്കുന്നു. ബാരലിന് 99.49 ഡോളറായി.
സൗദിയുടെ നാല് നഗരങ്ങളിൽ ആക്രമിച്ചതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയും യെമനിലെ സർക്കാർ സേനയും തിരിച്ചടിക്കുന്നു. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് അമേരിക്ക തകർത്തത്. ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണം നടത്തി.കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. എല്ലാ കപ്പലുകളിലെയും ജീവനക്കാരെ ഒഴിപ്പിക്കാൻ ഇറാൻ ആവശ്യപ്പെട്ടു. അതിനിടെ, ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്ന 36 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു.

