
കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം കടുക്കുന്നു. സംഘർഷാവസ്ഥയെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലീം ലീഗ് ഓഫീസ് പൂട്ടിയിട്ടു. ഇന്നലെ രാത്രിയാണ് ഓഫീസ് ഉപരോധിച്ചത്. ഇതിനു മുൻപായി പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളെ ഉപരോധിക്കുകയും ചെയ്തു.

ലീഗ് ശക്തികേന്ദ്രമായ വാർഡുകളിൽ കോൺഗ്രസിന് സീറ്റ് നൽകിയതിലാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. ഇതാണ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ തിരിയാൻ കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ പല ജില്ലകളിലും യുഡിഎഫ്, ബിജെപി പാർട്ടികളിൽ പൊട്ടിത്തറികൾ നടക്കുന്നുണ്ട്. മലപ്പുറം പെരുവള്ളൂരിൽ മുസ്ലിം ലീഗിൽ രൂക്ഷമായ ഭിന്നത. ബ്ലോക്ക് പഞ്ചായത്ത് സീറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടിനെയും സെക്രട്ടറിയെയും യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവെച്ചു.

