
കൊച്ചി: കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെ യുവാവ് പിടിയില്‍. സ്കൂട്ടറില്‍ എംഡിഎംഎ കടത്തുന്നതിനിടെയാണ് യുവാവ് എക്സൈസ് പിടിയിലായത്. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിനെ(26)യാണ് എക്സൈസ് പിടികൂടിയത്. കൊച്ചി ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയാണ് അക്ഷയ് രാജെന്നാണ് എക്സൈസ് പറയുന്നതാണ്. പള്ളുരുത്തിയില്‍ 175 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് അക്ഷയ് രാജ്.

കഞ്ചാവ് കേസില്‍ അറസ്റ്റിലായ അക്ഷയ് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ ഇയാള്‍ വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചു. രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ അക്ഷയ് രാജിനെ എക്സൈസ് നിരീക്ഷണത്തില്‍ വച്ചിരുന്നു. ഇതിന് പിന്നാലെ ആഴ്ച്ചകളോളം നടത്തിയ അന്വേഷണത്തിലാണ് അക്ഷയ് എക്സൈസിന്റെ പിടിയിലാകുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയാന്‍ അക്ഷയ് ശ്രമിച്ചെങ്കിലും സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു. 2023ല്‍ 16 കിലോ കഞ്ചാവുമായി ഇയാളടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അക്ഷയ്യുടെ നേതൃത്വത്തിലുള്ള സംഘം മുന്നൂറ് കിലോ കഞ്ചാവ് കൊച്ചിയിലെത്തിച്ചു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.പള്ളുരുത്തി മധുരക്കമ്പനി റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 175 കണ്ടെത്തിയിരുന്നു. ഒഡീഷയില്‍ നിന്ന് കടത്തിയ കഞ്ചാവ് സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പൊലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ അക്ഷയ്യുടെ കൂടെയുണ്ടായിരുന്ന പതിനാല് പേർ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇത്തരത്തില്‍ നിരവധി കേസുകളാണ് അക്ഷയ് രാജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

