
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാതെ കേന്ദ്ര സർക്കാർ. ഇറക്കുമതി ചിലവും വലിയ തോതിൽ കുറഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറക്കാത്തത് നേട്ടമാകുന്നത് റിലയൻസ് ഉൾപ്പെടെ സ്വകാര്യ കമ്പനികൾക്ക് ആണ്.കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ-നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 80 ഡോളറായിരുന്നു വില. നടപ്പുസാമ്പത്തികവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്ത ക്രൂഡോയിലിൻ്റെ ശരാശരി വില ബാരലിന് 67.6 ഡോളർ മാത്രം. ബാരലിന് 12.4 ഡോളറിന്റെ കുറവാണ് മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ മാസം എണ്ണ വില വീണ്ടും താഴ്ന്ന് ബാരലിന് 62.24 ഡോളറിലെത്തി. എണ്ണവില ഗണ്യമായി ഇടിഞ്ഞതോടെ സർക്കാരിന്റെ ഇറക്കുമതി ചെലവും കുത്തനെ കുറഞ്ഞിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിട്ടും ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് നടപ്പുവർഷ ആദ്യ എട്ടുമാസത്തിൽ 1100 കോടി ഡോളരാണ് കുറഞ്ഞത്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ വർഷം ഏപ്രിൽ- നവംബർ കാലയളവിൽ 9190 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ഇറക്കുമതിച്ചെലവ്. നടപ്പുവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെലവ് 8090 കോടി ഡോളറായി കുറഞ്ഞു. ഇറക്കുമതിച്ചെലവ് കുറഞ്ഞതിനൊപ്പം പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതത്തിലും ഗണ്യമായ വർധനവുണ്ടാകും. ഇന്ധനവില കുറയ്ക്കാൻ സർക്കാർ കൂട്ടാക്കാത്തത് റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ എണ്ണവിപണന കമ്പനികൾക്കും നേട്ടമാണ്. ഇറക്കുമതി ചെയ്യുന്ന എണ്ണ വില കുറഞ്ഞിട്ടും വിപണിയിൽ വില കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയാണ് കേന്ദ്ര സർക്കാർ.

