
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ, ഇന്ത്യയിലെ ഇന്ധന ലഭ്യതയും സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം ചേരും. വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും അവലോകന യോഗം നടക്കുക. അതേസമയം രാജ്യത്ത് ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള എണ്ണശേഖരവും ഒരു മാസത്തേക്കുള്ള പാചകവാതകവും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിലും 41-ഓളം രാജ്യങ്ങളിൽ നിന്നുള്ള ബദൽ ഇറക്കുമതി മാർഗ്ഗങ്ങളിലൂടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രം വാദിക്കുന്നത്.
ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയിൽ തീരുമാനമുണ്ടാകും. ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും.
അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃക പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

