
എൽഡിഎഫ് മൂന്നാം ഊഴത്തിലേക്കെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ മൂന്നാം ഊഴത്തിന് വേണ്ടി വോട്ടർമാർ എത്തുന്നു. അതാണ് ഇത്ര വലിയ തിരക്ക് അനുഭവപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. പത്ത് വർഷത്തെ ഭരണം ജനം കാണുന്നുണ്ട്. ബിജെപിയും അവരുടെ കൂട്ടാളിയായി മാറിയ കോൺഗ്രസിനെ പരാജയപ്പെടുത്തിക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്ന് എല്ലാ കേരളീയർക്കും ബോധ്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പ്രായഭേദമന്യേ ഇത്തവണ ജനപക്ഷമായി കരുതൽ പക്ഷമായി എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന അവകാശവാദവുമായി മുന്നണികൾ രംഗത്തെത്തി. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന്യമേറിയ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021നെക്കാൾ കൂടുതൽ സീറ്റ് എൽഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്നും, എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

