
വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്ന് കെ മുരളീധരൻ. സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്. ഉടൻ വീടുപണി തുടങ്ങും. 100 വീടെന്ന വാഗ്ദാനം തങ്ങൾ പാലിക്കും. സർക്കാർ വീടുകളുടെ പണി പൂർത്തിയായിട്ടില്ല. ഉദ്ഘാടനം എന്നുകേട്ടപ്പോൾ അത്ഭുതപ്പെട്ടു. നിർമാണം ഒന്നും നടന്നിരുന്നില്ല. ഉദ്ഘാടനം അല്ല, രേഖ കൈമാറൽ നടത്തി എന്നാണ് ഇപ്പോൾ പറയുന്നത്. ആളെ പറ്റിക്കൽ പരിപാടിയാണിത്. ഏറ്റവും കൂടുതൽ പറ്റിച്ച ആൾ ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ വിമർശിച്ചു.
ജനവിധി രേഖപ്പെടുത്തിയതിന് ശേഷവും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. അതാണ് പേരാമ്പ്രയിൽ കണ്ടത്. സ്ട്രോങ് റൂമിന് അടുത്തേക്ക് ആരും പോകേണ്ട ആവശ്യമില്ല. സ്ഥാനാർത്ഥികളുടെ ഏജൻറ്മാർക്ക് പുറത്തു വീക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതല്ലാതെ ആരും സ്ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോകേണ്ട കാര്യമില്ല. പേരാമ്പ്രയിൽ ചെയ്തത് തെറ്റ്. സ്ട്രോങ്ങ് റൂമിന് അടുത്താണോ മെറ്റീരിയൽ സൂക്ഷിക്കുന്നത്. കോൺഗ്രസ് ശക്തമായി എതിർക്കും. വോട്ടിങ് യന്ത്രങ്ങൾ പോലും മാറ്റാൻ മടിക്കാത്ത ആളാണ് മുഖ്യമന്ത്രി. പാർട്ടിയിൽ ഇല്ലാത്ത പദവികൾ ആണ് പിണറായിക്ക് നൽകിയതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റൻ പദവി സിപിഐഎമ്മിൽ ഉണ്ടോ. പിണറായി മലയാളത്തിന് പുതിയ സംഭാവനകൾ നൽകുന്നു. ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയെ വിളിച്ചതാണ്. നികൃഷ്ട ജീവി മുതൽ വിളിച്ചു. ഡാഷ് പൂരിപ്പിക്കാത്തത് കേരളത്തിൻ്റെ ഭാഗ്യം. പിണറായി വിജയൻ നക്കിത്തുടച്ച ഖജനാവാണ് ഇപ്പോഴുള്ളത്. പൂച്ച പെറ്റ് കിടക്കുന്നു എന്ന് ഇനി പറയാൻ കഴിയില്ല. ആ ഖജനാവ് വെച്ചാണ് അലാവുദ്ദീൻ്റെ അത്ഭുത വിളക്ക് പോലെ കാര്യങ്ങൾ ചെയ്യേണ്ടത്.
നെട്ടയം സംഘർഷം, പൊലീസിന് സന്ദേശം അയച്ചത് പുറത്തുവിട്ടു, ആർ ശ്രീലേഖ തനി ബിജെപിക്കാരിയായി മാറി. സംഭവത്തെ പർവ്വതീകരിച്ച് കാണിക്കുന്നു. പൊലീസിൻ്റെ അനാസ്ഥ പ്രകടമാണ്. ഇലക്ഷൻ കാലത്തും ഇതുണ്ടായിരുന്നു. തിരുവനന്തപുരത്ത് പൈപ്പ് തുറന്നാൽ ഒരിടത്തും വെള്ളമില്ല. സിപിഐഎമ്മും ബിജെപിയും പരസ്പരം പഴിചാരുന്നു. യുഡിഎഫ് ഭരണത്തിൽ വരുമ്പോൾ നല്ല പദ്ധതികൾ കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

