
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്. സംഭാവന എണ്ണുന്നതിന് പുറത്തുനിന്നുള്ളവരെ നിയമിച്ചതായി വിവരം. ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളെ അടക്കം നിയമിച്ചതായി കണ്ടെത്തൽ. ട്രസ്റ്റ് അംഗങ്ങളുടെ ശുപാർശയെ തുടർന്നാണ് ഇത്തരം നിയമനങ്ങൾ നടന്നത്. ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന അനുകുൽ മിശ്ര പണം എണ്ണുന്നതിന് സഹോദരീഭർത്താവ് ലവ്കുഷ് മിശ്രയെ നിയമിച്ചതായും വിവരം. ജോലിസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും പോകുമ്പോഴും തൊഴിലാളികളെ വേണ്ടത്ര പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല എന്നും അന്വേഷണസംഘം കണ്ടെത്തി.വൻക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) നിർദേശിച്ചു. രാം ലല്ലയ്ക്ക് ഭക്തർ അർപ്പിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ക്രമക്കേടുനടന്നിട്ടുണ്ടെന്ന് എസ്.ഐ.ടി. കണ്ടെത്തിയതായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇവയുടെ രേഖകളെക്കുറിച്ചുള്ള ചോദ്യത്തിൽ ട്രസ്റ്റ് ഉദ്യോഗസ്ഥരിൽ പലർക്കും തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.
ക്രമക്കേടുകൾ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയിൽ മഹാകുംഭമേളക്കാലത്താകാമെന്നാണ് കരുതുന്നത്. അന്ന് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കുണ്ടാവുകയും സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് എസ്.ഐ.ടി. ശ്രദ്ധയൂന്നുന്നത്. എസ്.പി.യും എ.എ.പി.യും ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടർന്ന് ഈ മാസം 13-നാണ് യു.പി. സർക്കാർ അന്വേഷണത്തിനായി എസ്.ഐ.ടി.യെ നിയോഗിച്ചത്.

