
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകള്‍ ഷീബ പൊലീസിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നല്‍കിയിട്ടുണ്ട്.അനന്തു സുരേഷിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നാണ് പരാതി. ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയാണ് ആരോപണം.
പരാതിയില്‍ അന്വേഷണത്തിന് നേരത്തെ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു തുടര്‍ന്നാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത്. ടെസ്റ്റുകള്‍ ചെയ്ത റിപ്പോര്‍ട്ടകള്‍ തങ്ങളുടെ കൈവശമുണ്ട്. ബാലുവിന് എന്ത് സംഭവിച്ചു എന്നറിയാന്‍ സ്കാനിങ് റിപ്പോര്‍ട്ട് മാത്രം മതിയാകുമെന്നും ഭാര്യ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെയാണ് അനന്തു പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് അനന്തു ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിനെ മനഃപൂര്‍വ്വം തന്നെ അപകടപ്പെടുത്താന്‍ വേണ്ടി ചില ഡോക്ടര്‍മാര്‍ ചില ഇടപെടലുകള്‍ നടത്തി എന്ന് ശക്തമായി തന്നെ വിശ്വസിക്കാവുന്ന ചില വിവരങ്ങള്‍ തനിക്ക് ലഭിച്ചതായി അനന്തു പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കാലില്‍ ഉണ്ടായ ഒരു നീര് ആയിരുന്നു ബാലചന്ദ്രകുമാറില്‍ കാണപ്പെട്ട ആദ്യത്തെ രോഗലക്ഷണമെന്നും തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അദ്ദേഹത്തിന്റെ ഒരു കിഡ്നിയില്‍ ഒരു സ്റ്റോണ്‍ ഉണ്ട് എന്ന് കണ്ടെത്തിയെന്നും അനന്തു ചൂണ്ടിക്കാട്ടി. അത് നീക്കം ചെയ്യുന്നതിനായാണ് ബാലചന്ദ്രകുമാര്‍ തിരുവനന്തപുരം എസ്ഐടി ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അനന്തു പറഞ്ഞിരുന്നു. എസ്ഐടി ആശുപത്രിയിലെ ഡോ. ശിവരാമകൃഷ്ണനെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു. 2024 ഡിസംബര്‍ പതിമൂന്നിനായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണം. ചെങ്ങന്നൂരിലെ സ്വാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയും അനന്തുവിന്റെ പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.

