
ആഗ്ര:44 കാരനായ ഭർത്താവിനെ കാണാതായിട്ട് 45 ദിവസം. എവിടെയോ പോയതാണെന്നും വൈകാതെ എത്തുമെന്നും ഭാര്യയുടെ പ്രതികരണം. 44കാരന്റെ സഹോദരന് തോന്നിയ സംശയത്തിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിലെ ശുചിമുറിയിൽ കുഴിച്ച് മൂടിയത്. 44കാരന്റെ വീട് പരിശോധിച്ചപ്പോൾ ശുചിമുറിയുടെ തറ പുതിയതായി ടൈൽ പതിപ്പിച്ചതിനേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഭാര്യ പരസ്പര വിരുദ്ധമായി മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. 44കാരനായ സുരേന്ദ്ര കുമാർ ശർമയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നാളുകൾക്ക് മുൻപ് തന്നെ ഭർത്താവിനെ കൊലപ്പെടുത്താൻ ഉറപ്പിച്ചിരുന്നതായും ഇതിനായി ശുചിമുറി ടൈൽ ഇടാനായി ജോലിക്കാരെയും ഏർപ്പെടുത്തിയിരുന്നു. സുരേന്ദ്ര കുമാർ ശർമ പതിവായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്നാണ് 44 കാരന്റെ സഹോദരൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സുരേന്ദ്ര കുമാർ ശർമയെ കാണാനില്ലെന്ന് വീട്ടിലും പൊലീസിലും അറിയിച്ചത് ഭാര്യ തന്നെയായിരുന്നു.

