
ശബരിമലയിലെ മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2021ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ് മനുവിനെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തി.ആവശ്യമായതിലും ഇരട്ടി സാധനങ്ങളാണ് സ്റ്റോക്കിൽ വ്യാജമായി കാണിച്ചതെന്നാണ് വിവരം. അഷ്ടാഭിഷേക വഴിപാടിനായി ആവശ്യമായതിന്റെ അഞ്ചിരട്ടി സാധനങ്ങളാണ് വാങ്ങിയിരുന്നതെന്ന കണക്കിൽ വ്യക്തമാക്കുന്നു. 2020ൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മെയിൻ സ്റ്റോറിൽ നിന്ന് കണക്കിൽപ്പെടാത്ത തേനും അരവണ നിർമ്മാണത്തിനായുള്ള സാമഗ്രികളും കണ്ടെത്തിയിരുന്നു. അരവണ പാക്കിംഗിനായി എത്തിച്ച സാധനങ്ങളിൽ വൻതോതിൽ ഡാമേജ് കാണിച്ചും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

