
ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തി. മനുഷ്യൻ്റേതിന് സമാനമായ തലയോട്ടിയാണ് കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ ഇത് കുരങ്ങൻ്റെ തലയോട്ടിയാണെന്ന് യാത്രക്കാരൻ സമ്മതിച്ചു. സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.ഓഗസ്റ്റ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. ദില്ലിയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗ് സ്കാൻ ചെയ്തപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ തലയോട്ടി കണ്ടെത്തുകയായിരുന്നു. യാത്രയ്ക്ക് മുമ്പുള്ള പരിശോധനയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനാൽ യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.
ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ഇത് കുരങ്ങിന്റെ തലയോട്ടിയാണെന്ന് യാത്രക്കാരൻ സമ്മതിച്ചു. സംരക്ഷിത വന്യജീവി വിഭാഗത്തിൽ പെട്ട ഒന്നാകാം ഇതെന്ന സംശയത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചു. യാത്രക്കാരനെ തുടർ നിയമനടപടികൾക്കായി പൊലീസിന് കൈമാറി. വന്യജീവി വകുപ്പിൽ നിർദേശങ്ങൾ അനുസരിച്ചു തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങൾ കൈവശം വെക്കുന്നതും കടത്തുന്നതും വിൽക്കുന്നതും നിയന്ത്രിക്കുന്നതിനും കുറ്റകരമാണ്. തലയോട്ടിയുടെ യഥാർത്ഥ ഉറവിടം, അതെങ്ങനെ യാത്രക്കാരന്റെ കൈവശമെത്തി തുടങ്ങിയ കാര്യങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ്. യാത്രക്കാരന്റെ പേരുവിവരങ്ങളോ, തലയോട്ടി എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

