
ശബരിമലയുടെ മറവിലെ കള്ളപ്രചാരണത്തിൽ സിപിഐഎം നേരത്തേ പരാതി നൽകിയതിന്റെ തെളിവുകൾ പുറത്ത്. ഡിസംബർ രണ്ടിനാണ് സ്വർണ മോഷണക്കേസിന്റെ മറവിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിച്ച ബിജെപി ലഘുലേഖക്കെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനുമെതിരെ നടത്തിയ കള്ള പ്രചാരണം, ‘1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123(3)’ന്റെ ലംഘനമാണെന്ന് കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് സിപിഐഎം പരാതിയുമായി രംഗത്ത് വന്നതെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. പരാതിയിലെ സത്യാവസ്ഥ കണ്ടെത്തിയതിനെ തുടർന്ന് ലഘുലേഖകൾ കണ്ടെത്തി നശിപ്പിക്കാനും നിയമനടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷണർ ഡിസംബർ അഞ്ചിന് കലക്ടർമാർക്ക് നിർദേശവും നൽകിയിരുന്നു.സർക്കാർ കൊണ്ടുവന്ന തുല്യതയില്ലാത്ത വികസനം പറഞ്ഞ് ഇടതുപക്ഷം വോട്ട് തേടിയപ്പോൾ, ശബരിമല സ്വർണമോഷണക്കേസിന്റെ പേരിൽ വ്യാജവിവരങ്ങളുമായി വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാനായിരുന്നു ബിജെപിയുടെയും യുഡിഎഫിന്റെയും ശ്രമം. ഇതിനായി ബിജെപി കണ്ടെത്തിയ വഴിയായിരുന്നു വർഗീയ ലഘുലേഖ വോട്ടർമാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കുക എന്നത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും അവ പിടിച്ചെടുത്തെ് നശിപ്പിക്കണമെന്നും നിയമപരമായ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

