
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന്റെ വിധി രാഷ്ട്രീയതലത്തിൽ തീരുമാനിക്കപ്പെടാനൊരുങ്ങുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും (പിസിബി) ഫെഡറൽ കാബിനറ്റുമായും കൂടിയാലോചനകൾ നടത്തിയ ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്തിമ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു.
ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും. പിസിബി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെരീഫ് ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് പാകിസ്ഥാനിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
ഫെബ്രുവരി 15-ന് ശ്രീലങ്കയിൽ വെച്ചാണ് ഇന്ത്യ പാക് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസിയുടെ അഭ്യർത്ഥനയിൽ മാർഗ്ഗനിർദ്ദേശം തേടുന്നതിനായി നഖ്വി അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രിയെ കാണുമെന്നാണ് സൂചന. മുതിർന്ന ഐസിസി, പിസിബി ഉദ്യോഗസ്ഥർ ലാഹോറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം.

